Friday, November 27, 2015

ബ്രെഡ്‌ ബോര്‍ഡ്‌..

ചാന്ദിനീ ചൌക്കിലെ ലജ്പത് റായി മാര്‍ക്കറ്റില്‍ അവിചാരിതമായാണ് എത്തപ്പെട്ടത്...അല്‍പം മുമ്പ് മാത്രം പരിചയപ്പെട്ട സുഹൃത്തിന് അവിടേക്ക് പോകേണ്ടിയിരുന്നു... കൂടെ ഞാനും കൂടി… വലിയ ഇലക്ട്രോണിക്സ് മാര്‍ക്കറ്റാണ് … കുറെ കാലം, ഡല്‍ഹിയിലെ ഗലികള്‍ തോറും ചരിത്രവും മണത്തു നടന്നിട്ടുമൊരിക്കല്‍ പോലും കേട്ടിട്ടില്ലായിരുന്നു , ആ മാര്‍ക്കെറ്റിനെ കുറിച്ച്..

അല്ലെങ്കിലും, ഡല്‍ഹിയിലെ ജിന്നുകളുടെ വഴികള്‍ പണ്ടേ സങ്കീര്‍ണമാണ്
ജീവിതം പോലെ...
ചിലപ്പോള്‍ ചിലതൊക്കെ നമുക്ക് മുമ്പില്‍ തെളിയിക്കുന്നു….
ചിലതൊന്നും ഒരിക്കലും തെളിയിക്കാതെ മറച്ചു വെക്കുന്നു ...

ഒക്കെയുണ്ടായിരുന്നു അവിടെ…
ട്രാന്‍സിസ്റ്ററുകള്‍…
മോട്ടോറുകള്‍…
ഐസികള്‍…
ബ്രെഡ്‌ ബോര്‍ഡുകള്‍ …
എല്ലാം...

ഒരു കാലത്തായിരുന്നെങ്കില്‍ ഞാനൊരുപക്ഷെ അവിടെയൊക്കെ ഓടിനടന്നെനെ .. ഒക്കെ കയ്യിലെടുത്തു നോക്കി....
ആക്രാന്തം പിടിച്ചപോലെ, വെറുതെ വിലയും തിരക്കി .. ഒന്നും വാങ്ങിക്കാതെ നടന്നേനെ...
ഒരു കാലം ,..
എഞ്ചിനീയറിംഗ് കോളെജ്ജില്‍ , നീണ്ടു മെലിഞ്ഞു..
എല്ലാവരോടും ചിരിച്ചു...
നാണിച്ചു...
ആരെയും നോവിക്കാതെ, അപകര്‍ഷതയില്‍ മുങ്ങി നടന്നിരുന്നവന്‍...

പല രാത്രികളിലുംവൈകും വരെ , ബ്രെഡ്‌ ബോര്‍ഡില്‍ സ്വപ്‌നങ്ങള്‍ വിരിയിക്കാന്‍ ലാബില്‍ അവരിരുന്നു...
അവനും കൂട്ടുകാരും…
ആ എല്‍.ഇ.ഡി ഒന്നു കണ്ണുചിമ്മാന്‍…
ആ ചക്രം പിടിപ്പച്ച മോട്ടോര്‍ ഒന്നനങ്ങാന്‍…
ആ സി ര്‍ ഓയിലെ തരംഗങ്ങള്‍ക്കൊന്നു ജീവന്‍ വെക്കാന്‍...

ബ്രെഡ്‌ ബോര്‍ഡാകട്ടെ നിറയെ വയറുകളായിരുന്നു…
സങ്കീര്‍ണമായ ഒരു  കലാസൃഷ്ടിയിലെന്നപോലെ വയറുകള്‍ നീണ്ടും നിവര്‍ന്നും വളഞ്ഞും പുളഞ്ഞും കിടന്നു …
ആരുമൊന്നു തൊടാന്‍ പേടിക്കും …
എങ്കിലുമവര്‍ക്കത് സ്വപ്നമായിരുന്നു..
സ്വപ്നത്തെക്കാള്‍ സ്വന്തവുമായിരുന്നു…
സൂക്ഷിച്ചു ചേര്‍ത്തുവെച്ചു,
അനക്കാതെ..
കുഞ്ഞിനെപ്പോലെയാണ് അവരത്  കൊണ്ടുനടന്നത്...

അന്നൊക്കെ  ഹോസ്റ്റലില്‍  തിരിച്ചെത്തുമ്പോള്‍ നന്നേ വൈകിയിരിക്കും…
മുഷിഞ്ഞു…
വിശന്നു..
മുടിയൊക്കെ പാറി…
വിയര്‍പ്പില്‍ നിറഞ്ഞു..
എങ്കിലുമവരാരും ഒരിക്കലും തളര്‍ന്നിരുന്നില്ല...

അവനാകട്ടെ, എപ്പോഴും വീടിന്‍റെ ഓര്‍മ്മകളായിരുന്നു…
അമ്മ…! പശുക്കളുടെ കയറുകളും  വലിച്ചു…
വയ്യാത്ത അനിയനെയും നോക്കി… ഒന്നിരിക്കാന്‍ , ഒന്നു നടുവു നൂക്കാന്‍ പോലും സമയം തികയാതെ അവന്‍റെ അമ്മ.
ശരീരത്തിന്‍റെയും മനസ്സിന്‍റെയും വേദനകള്‍ ആരോടും പറയാതെ,
എല്ലവരോടും എപ്പോഴും ചിരിച്ചു, കണ്ണുകള്‍ക്കുള്ളില്‍ കണ്ണീരോതുക്കി നടന്ന …
അവന്‍റെ എല്ലാമായ അമ്മ..
ഇല്ല...
അവനന്ന്,  തളരുവാനാകുമായിരുന്നില്ല….
ആ പശുക്കളുടെ പാലാണ്…
അതു മാത്രമാണ് അവന്‍ മുഴുവനും ...
പിന്നീടു..,
അവരുടെ സ്വപ്‌നങ്ങള്‍ ബ്രെഡ്‌ ബോര്‍ഡില്‍ തളിര്‍ത്തു...
പച്ചനിറമുള്ള തരംഗങ്ങള്‍ സ്ക്രീനില്‍ നൃത്തം ചവിട്ടി...
എല്‍.ഇ.ഡികള്‍ കണ്‍കുളിര്‍ക്കെ ചിരിച്ചു....
ചക്ക്രങ്ങള്‍  ജീവന്‍വെച്ചു പാഞ്ഞു ..
അവരുടെ കുഞ്ഞു ‘റോബോട്ട്'...!!!!
അന്നവര്‍ ഒത്തിരി ആഹ്ലാദിച്ചു…
സൃഷ്ടിയുടെ നിറവ്….
ഒക്കെയൊരു കാലം….!!!
.
ലജ്പത് റായി മാര്‍ക്കെറ്റില്‍ നല്ല തിരക്കാണ്...
അവിടെയവിടെ പ്ലാസ്റ്റിക്ക് ജാറുകളില്‍ കപ്പാസിറ്ററുകളും, ഐസികളും മറ്റും നിറഞ്ഞിരിക്കുന്നു…
വെറുതെ വന്നുകയറിയതാണ്..
ഒന്നും വാങ്ങുവാനില്ലായിരുന്നു, വരുമ്പോള്‍ …
എന്നിട്ടുമെന്തക്കയോ വാങ്ങി…
ചില ഐസികളും മറ്റും….

എന്തിനെന്നറിയില്ല…
ആ മെലിഞ്ഞ പയ്യനില്‍ നിന്നിപ്പോള്‍ എത്രെയോ ദൂരം താണ്ടിയിരിക്കുന്നു…
വഴിയിലെവിടെയോ അവന്‍ നഷ്ടമായിരിക്കുന്നു…
എന്നിട്ടും…
നഷ്ടപ്പെട്ടതിനെ പലതിനെയും മറക്കാന്‍ കഴിയാതെ മനസ്സ് എന്തെക്കൊയോ കാണിച്ചുകൂട്ടുന്നു…



ജയ്പാല്ജിയുടെ കടയുടെ മുമ്പില്‍ 
എങ്കിലും
കിലോമീറ്ററുകള്‍ക്കപ്പുറം,
നാട്ടില്‍ , അലങ്കോലപ്പെട്ടുകിടക്കുന്ന ഒരു മുറിയില്‍
പൊടിപിടിച്ച പുസ്തകങ്ങള്‍ക്കും
പല്ലികള്‍ക്കും ..
പാറ്റകള്‍ക്കും .
മുട്ടയിടാന്‍ വരുന്ന കോഴികള്‍ക്കും ഇടയില്‍ ഞാനീ ഐ സി കള്‍ക്ക്  വീടോരുക്കും….
പുറത്തു തൂണില്‍ കൂടൊരുക്കിയ  പ്രാവുകള്‍ അസൂയപ്പെടുമായിരിക്കാം...ദേഷ്യപ്പെട്ടു തറയൊക്കെ നാശമാക്കുമായിരിക്കാം ..
..പോട്ടെ, സാരമില്ല….
ഒക്കെ എന്തിനാണെന്നല്ലേ….???
വിചാരിച്ചത് തന്നെ.. പ്രാന്ത്...
നിത്യവിശുദ്ധമായ പ്രാന്ത്……!!!

1 comment:

Shahid Ibrahim said...

ഒഴുക്കുള്ള എഴുത്ത്. കൊള്ളാം