Friday, November 13, 2015

ബന്ധങ്ങള്‍


നേരെ എതിര്‍വശത്തിരുന്നത് അയാളാണ്...
മദ്ധ്യവയസ്കന്‍...
നരച്ചു,കഷണ്ടി കയറിയിരിക്കുന്നു...കണ്ണാടിക്കുള്ളിലൂടെ അയാളുടെ തിളങ്ങുന്ന കണ്ണുകള്‍, ട്രെയിന്‍ കടന്നുപോകുന്ന ദൂരങ്ങളെ പരതിക്കൊണ്ടിരുന്നു..ഞാനാവട്ടെ, അകാലവാര്‍ധക്യം അയാളുടെ മുഖത്തു വരുത്തിയ നിഴലുകളിലാഴ്ന്നിരുന്നു; അയാളറിയാതെ...

അയാള്‍ സംസാരിക്കുണ്ടായിരുന്നു..
ഏതോ ഉള്‍നാടന്‍ ഗ്രാമത്തിലെക്കാണയാള്‍..ട്രെയിന്‍ ഇറങ്ങി വീണ്ടും എട്ടു മണിക്കൂര്‍ യാത്ര ...ബസ്സിലും, ജീപ്പിലും പിന്നെ നടന്നുമായി...കാടിനോട്‌ ചേര്‍ന്നാണത്രേ അയാളുടെ വീട്..

ഒഴുകുന്നപോലെയാണ് അയാള്‍ പറഞ്ഞുകൊണ്ടിരുന്നത്...
നിര്‍ത്താതെ...
അതേസമയം ശാന്തമായി...
ചെവികൊടുക്കാന്‍ ആരുമില്ലാത്ത, വീര്‍പ്പുമുട്ടുന്നുന്ന ഒരാത്മാവാകുമോ അയാള്‍..??
അറിയില്ല...
അതിരുകളും മതിലുകളുമില്ലാത്ത അയാളുടെ നാട്...ഓടു മേഞ്ഞ അയാളുടെ വീട്...വീട്ടില്‍ അയാളെയും കാത്തിരിക്കുന്ന അമ്മ...അയാളില്ലെങ്കില്‍ പുല്ലു തിന്നാത്ത, ചുരത്താത്ത അയാളുടെ കറുമ്പിപ്പശു...
അങ്ങനെ..
അങ്ങനെ...
അയാള്‍ പറഞ്ഞുകൊണ്ടെയിരുന്നു...

ഇടയ്ക്കെപ്പോഴോ ഉറങ്ങിപ്പോയി...
ഏതോ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയ ശബ്ദം കേട്ടാണ് ഉണര്‍ന്നത്...എതിര്‍വശത്തെ സീറ്റില്‍ അയാളില്ല; ഞെട്ടിപ്പോയിരുന്നു..അയാളുടെ സഞ്ചിയും കാണാനില്ല.

ജനാലയിലൂടെ പരതി...
കണ്ടില്ല...
പുറത്തിറങ്ങി സ്റ്റേഷനിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടി നോക്കി..
ഇല്ല അയാളെ കണ്ടില്ല...

അയാള്‍ പോയിരിക്കുന്നു....!

ഞാന്‍ കിതച്ചിരുന്നു...ദേഷ്യവും സങ്കടവും വിയര്‍പ്പുകളായി എന്നിലോഴുകി..
അയാള്‍ ആരാണെനിക്ക്...??
കുറച്ചു മുമ്പു വരെ തീര്‍ത്തും അപരിചിതനായ ഒരാള്‍...
എന്നിട്ടും...
ഹൃദയം അടര്‍ത്തിമാറ്റിയപോലെ...
കണ്ണുകള്‍ നനഞ്ഞിരുന്നു..

.എന്താണിങ്ങനെ..?
അറിയില്ല...
ചിലപ്പോള്‍, ഞാനിങ്ങനെയൊക്കെയാണ്...


ഒഴിഞ്ഞ ആ സീറ്റില്‍ , അയാള്‍ ഒന്നും അവശേഷിപ്പിച്ചിരുന്നില്ല ...ഒരു
പേരു പോലും....




2 comments:

Shahid Ibrahim said...

അവതരണം നന്നായിരിക്കുന്നു..ആശയവും..

https://kaiyyop.blogspot.com/ said...

നന്നായിട്ടുണ്ട് ആശംസകള്‍