Thursday, November 26, 2015

വീട്...

ഒരു വീടുണ്ടായിരുന്നു....
വയലിന്‍റെ ഇങ്ങേ അറ്റത്ത്....
കുമ്മായക്കല്ലുകളില്‍ കെട്ടിയ...
പായലുപിടിച്ചു കറുത്ത ഓടുകളുള്ള...
മഴയത്ത് ചോരാറുള്ള ഒരു വീട്....

അതിന്‍റെ മുമ്പില്‍ , ഒരു കുഞ്ഞു ചാമ്പമരവും...

ആ വീട്ടിലെ പുകയടിച്ചു കറുത്ത അടുക്കളയില്‍,
കരിപുരണ്ട മുഖവുമായി അവന്‍റെ അമ്മ ,
പുകയൂതി വെച്ച...
കഞ്ഞിയും ചോറും അടയുമാണ്,
അവനെ അവനാക്കിയത്....

വീടിന്‍റെ പരുപരുത്ത തിണ്ണയില്‍...,
കുത്തിയിരുന്നവന്‍ ,
ഉറുമ്പുകളുടെ ജീവിതം കണ്ടു....
സ്വപ്‌നങ്ങള്‍ കണ്ടു...
കിനാവ് കണ്ടു...
ചിരിച്ചു ....
കരഞ്ഞു.....
ചിലപ്പോള്‍ കരഞ്ഞു കരഞ്ഞു
വടിവില്ലാത്ത അക്ഷരങ്ങള്‍ കുത്തി ക്കുറിച്ചു....

ആ ചാമ്പയുടെ ചോട്ടിലിരുന്നു അവന്‍,
ബാലരമയും പൂമ്പാറ്റയും വായിച്ചു...
എം ടിയെയും വിജയനെയും വായിച്ചു...
പദ്മനാഭന്റെ കഥകളില്‍ ജീവിച്ചു....
പെരുമ്പടവും....
മാര്‍ക്സും....
മാര്‍കെസും അവന്‍റെ കണ്ണുകളില്‍ ,
അക്ഷരകൂട്ടുകള്‍ എഴുതി....

ആ വീടിന്‍റെ മുറ്റത്താണ്,
അവന്‍ കവിത പാടി നടന്നത്...
ആ വീടിന്‍റെ മുട്ടത്താണ്,
അവന്‍ കുറ്റിയും കോലും കളിച്ചത്....

ആ വീടിന്‍റെ ഉമ്മറത്താണ്....
കശുവണ്ടി ചുട്ടു തന്ന അമ്മൂമ്മയും,
താരാട്ടുകള്‍ ഒത്തിരി പാടിത്തന്ന അപ്പൂപ്പനും,
അവസാനമായി കിടന്നുറങ്ങിയത്.....

ആ വീട്,
അവനിന്ന് പൊളിക്കുന്നു....
നാളെ
പുതിയ വീടിന്‍റെ പാലുകാച്ചാണ്....

ആ അവന്‍ , ഞാനാണ്.....
ആ വീട് ..
എന്‍റെ വീടും.....

(23.12.2012).