Tuesday, November 24, 2015

അനല്‍ ഹഖ്..

അയൂബ് ഖാനൊപ്പം 

അയൂബ് ഖാനും എനിക്കുമിടയില്‍, ഡല്‍ഹിയിലെ മെഹ്രോളിയിലേക്കുള്ള കേവലം മൂവായിരം കിലോമീറ്ററുകള്‍ മാത്രമായിരുന്നില്ല ദൂരം…
പ്രായം..
മതം…
സമൂഹം…
സംസ്കാരം..
കിത്താബുകള്‍...
ഒക്കെയുണ്ടായിരുന്നു..

എന്നിട്ടും,  
തണുപ്പ് വീണുതുടങ്ങിയ ഒരു വൈകുന്നേരത്തു, ഞാന്‍ അയൂബ് ഖാനിലേക്ക് എത്തിച്ചേര്‍ന്നു…
നിമിത്തമാവാം...


അല്ലെങ്കില്‍ …..
പത്രത്തിന്‍റെ ഏതോ കോണില്‍ , ‘ഫൂലോന്‍ കി സൈ’റിനെക്കുറിച്ചുള്ള വാര്‍ത്താശകലം വായിക്കുമായിരുന്നില്ല…
ആ കോണിലെ , ചെറിയ അക്ഷരങ്ങളില്‍ തെളിഞ്ഞ ‘ഖവാലി’ സംഗീതം കാണുമായിരുന്നില്ല...
ഇന്റര്‍നെറ്റില്‍ തിരഞ്ഞു കണ്ടുപിടിച്ച നമ്പറിലേക്ക് ജഹാസ് മഹലിലെക്കുള്ള വഴി ചോദിക്കാന്‍ വിളിക്കുമായിരുന്നില്ല...
ഇടുങ്ങിയ മെഹ്രോളി ഗലികളിലൂടെ  വാര്‍ദ്ധ്യക്യം പേറുന്ന കാറുമോടിച്ചു പോകുമായിരുന്നില്ല…
ജഹാസ് മഹലിന്‍റെ മുമ്പില്‍ നിരത്തിയിട്ട കസേരകളിലൊന്നില്‍ ‘ഖവാലി'യും കാത്തിരിക്കുമായിരുന്നില്ല….
ട്രാഫിക്ക് പോലീസു ചുമന്നു കൊണ്ടുപോയ കാറും തിരക്കി മുഹമ്മദ്‌ ഇലിയാസ്സിന്‍റെ ഓട്ടോയില്‍ പോയ ഞാന്‍, തിരിച്ചു വരുമായിരുന്നില്ല…..
തിരിച്ചു വന്നപ്പോള്‍,  തിരക്കിനും തള്ളലിനുമിടയില്‍ കസേര നഷ്ടപ്പെട്ട് അയൂബ് ഖാന്‍റെ അടുത്തെത്തുമായിരുന്നില്ല….

ഒക്കെയും നടന്നു..….
നിമിത്തമാവാം..…!!
സ്ഥലകാലങ്ങളുടെ അതിരുകളെ ഭേദിക്കുന്ന അനന്തമായ നിമിത്തം...
അറിയില്ല..
സുന്ദരമായ നിമിത്തങ്ങളിലൂടെ, ജീവിതം വീണ്ടും വീണ്ടും പറ്റിക്കുന്നു….
വീണ്ടും വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു...
പറ്റിക്കപ്പെടുവാന്‍ വേണ്ടി മാത്രം വീണ്ടും വീണ്ടും ജീവിക്കുന്നു…

ചിരിയിലൂടെയാണ് ഞങ്ങള്‍ പരസ്പരം കണ്ടത്…
പത്താനി വേഷത്തിലൊരു മനുഷ്യന്‍…
മെലിഞ്ഞു നീണ്ട കൈവിരലുകളാണ് ആദ്യം ശ്രദ്ധിച്ചു പോയത്….
കുറെ സംസാരിച്ചു…
പത്താനികളെ കുറിച്ച്…
ഗസലിനെക്കുറിച്ച്….
സൂഫിയുടെ വഴികളെക്കുറിച്ച്…
മെഹ്രോളിയുടെ സ്വന്തം ഖുതുബുദീന്‍ ബക്തിയാര്‍ കാക്കിയെക്കുറിച്ച്….
പൌരോഹിത്യം വധിച്ച മന്‍സൂര്‍ അല്‍-ഹല്ലാജ്ജിനെക്കുറിച്ച്...അനല്‍ ഹഖിനെക്കുറിച്ച്...

ഇടയ്ക്കെപ്പോഴോ ആ പാവം മനുഷ്യന്‍ എനിക്കായി മൂമ്ഫലി കൊണ്ടുവന്നു…
പിന്നെ തണുപ്പിനെ കുറയ്ക്കാന്‍ കടുപ്പമുള്ള ഒരു ചായയും…
പോരഞ്ഞിട്ട്, സ്വന്തം മഫ്ലറും തൊപ്പിയും  തരുവാന്‍ തുനിഞ്ഞു...
ഒരിക്കലും കണ്ടുമുട്ടിയില്ലാത്ത മനുഷ്യന്‍..!!.
തിരക്കില്‍ , വാര്‍ദ്ധക്യവും പേറി കുറെ നടന്നു പോയിട്ട് …
അതും എനിക്കായി...
ഇതിനു മാത്രം….
ഇതിനു മാത്രം എന്ത് നന്മയാണ് എനിക്കുള്ളത്…???
ഉപരിപ്ലവമായ ഈ അസ്തിത്വത്തിനു മേല്‍ എന്തിനാണി നന്മയുടെ നുറുങ്ങുവെട്ടങ്ങള്‍ …???
പല ഹൃദയങ്ങളിലേക്കും വേദനയുടെ ശരങ്ങളെല്‍പ്പിച്ച എനിക്ക്….!

പതിയെയറിഞ്ഞു…
ദൂരങ്ങളുടെയും,
മതങ്ങളുടെയും,
സംസ്കാരങ്ങളുടെയും,
ശരീരങ്ങളുടെയും  അതിരുകള്‍ക്കപ്പുറത്ത് ഞങ്ങള്‍ പണ്ടേ ബന്ധിക്കപ്പെട്ടവരെന്നു….
അരങ്ങില്‍ ഖാസിഫ് നിസാമി ഖവാലി പാടുന്നുണ്ടായിരുന്നു…

“ചാപ്പ് തിലക് സബ് ചീനി രേ മോസെ നൈനാ മിലാകെ….” Chhap tilak sab chini re mose naina milaike..

അമീര്‍ ഖുസ്രുവിന്‍റെ വരികള്‍…

വേര്‍തിരിക്കുന്ന മതിലുകളനവധിയെങ്കിലും , എല്ലാം ഒന്നാണെന്നു ഹൃദയം അറിഞ്ഞു തുടങ്ങിയിരുന്നു…

വേറെ തരമില്ലായിരുന്നു... അത്രെക്കു നിറഞ്ഞുപോയിരുന്നു..... എന്ത് മുസ്ലിം…???...
എന്ത് ഹിന്ദു..??
എന്ത് പത്താനി…??
എന്ത് ഈഴവന്‍...???

അത് നീയാണെന്നും….
അത് ഞാന്‍ തന്നെയെന്നും…

അനല്‍ ഹഖ്…!!!!

മന്‍സൂര്‍ ഹല്ലാജ്ജിനെ കൊന്നവര്‍ ഇന്നുമുണ്ടാവും….
സൂഫി പോയ വഴിയില്‍ അവര്‍ വേലികള്‍ തീര്‍ത്തിട്ടുമുണ്ടാവും...
വേലികളെ, അവര്‍ വാളുകള്‍ കൊണ്ട് കാക്കുന്നുമുണ്ടാവും..
അയൂബ് ഖാന്‍ അതറിഞ്ഞില്ല...
ഞാനും…
യുസുഫ് മാലിക്ക്...

ഖവാലി കഴിഞ്ഞപ്പോള്‍ നേരം പുലര്‍ന്നിരുന്നു… നാലു മണി…
കെട്ടിപ്പിടിച്ചു പിരിയുമ്പോള്‍
കണ്ണുകള്‍ ചെറുതായി നിറഞ്ഞിരുന്നുവോ..?? അറിയില്ല....!! നിറഞ്ഞ ഹൃദയത്തിനു തോന്നിയതാവാം....
ബന്ധനങ്ങളുടെ ഭാരമില്ലാതെയാണ് പിരിഞ്ഞത്‌..
ഫേസ്ബുക്കും , വാട്സപ്പും, മൊബൈല്‍ നമ്പറിന്‍റെ പോലും …!!
ഇനിയൊരിക്കലും കണ്ടുമുട്ടില്ലായിരിക്കാം….


എന്നിട്ടും, അയൂബ് ഖാന്‍ പറഞ്ഞു….
“ ഫിര്‍ മിലേംഗെ…സരൂര്‍…
ജന്നത്ത് മേം…
ഖുദാ ജാനേ ക്യാ ഹോഗാ...”..

No comments: